കൊച്ചി: ജനപ്രിയ നടനില്‍നിന്നും പ്രതിസ്ഥാനത്തേക്ക് എത്തപ്പെട്ട ദിലീപിലേക്കായിരുന്നു വിധിദിനം ഏവരുടെയും ശ്രദ്ധ. രാവിലെ ശാന്തനായി വീട്ടില്‍നിന്നു കോടതിയിലേക്ക്. കോടതി നടപടികള്‍ക്കുശേഷം ചെറുചിരിയോടെ മടക്കം.
ഇക്കുറി പതിവില്‍നിന്നു വിപരീതമായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷവും ആശ്വാസവും ചെറുചിരിയില്‍ ഒതുക്കിയായിരുന്നു സംസാരം. രാവിലെ 11 വരെ പ്രതിനായകനായിരുന്ന ദിലീപ് കോടതിനടപടികള്‍ പൂര്‍ത്തിയായതോടെ വീണ്ടും നായകനിലേക്ക് എത്തുന്നതിനാണ് ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
പതിവ് പ്രാര്‍ഥനകള്‍ക്കുശേഷം, ആലുവ പത്മസരോവരം വീടിന്റെ ഗേറ്റിനു മുന്നില്‍ കാത്തുനിന്ന കാമറക്കണ്ണുകള്‍ക്ക് നടുവിലൂടെ രാവിലെ 9.30നാണ് ദിലീപ് കോടതിയിലേക്കു തിരിച്ചത്. സഹോദരന് അനൂപിനൊപ്പമായിരുന്നു യാത്ര.
കേസിലെ പത്താം പ്രതി ശരത്തും ദിലീപിനെ അനുഗമിച്ചു. കോടതിയിലേക്ക് എത്തും മുമ്പ് അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച . തുടര്‍ന്ന് 10.27 ഓടെ കോടതിയിലെത്തി. ഈ സമയം ആരാധകരുടെ ഒരു വലിയ കൂട്ടം കോടതി വളപ്പില്‍ ഉണ്ടായിരുന്നു. കാമറകള്‍ക്കു പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി വേഗം കോടതിമുറിയിലേക്കു കയറി.
നടപടികള്‍ പൂര്‍ത്തിയാക്കി 11.45 ഓടെ കോടതിക്കു പുറത്തേക്കുള്ള വരവ് സിനിമാ രംഗങ്ങള്‍ക്ക് സമാനമായിരുന്നു. ആരാധകരുടെ ആര്‍പ്പുവിളിയും കൈയടികളും കോടതിയുടെ പടിക്കെട്ട് ഇറങ്ങിവന്ന ദിലീപിനെ എതിരേറ്റപ്പോള്‍ കറുത്ത ഗൗണിട്ട അഭിഭാഷകരുടെ നടുവില്‍നിന്നും വെളുത്ത ഷര്‍ട്ടണിഞ്ഞ നടന് കൈകള്‍ വീശി നന്ദി അറിയിച്ചു.
തടിച്ചുകൂടിയ മാധ്യമങ്ങളോട് ചുരുക്ക വാചകങ്ങളില്‍ പ്രതികരിച്ച് ഉടന്‍തന്നെ വാഹനത്തിലേക്കു കയറി കോടതി പരിസരം വിട്ടു. ഈ സമയം ചുറ്റും കൂടിനിന്നവര്‍ക്ക് ദിലീപ് ആരാധകരുടെ വക മധുരമെത്തി.
കോടതി വിധിക്കുശേഷം ആദ്യം പോയത് എളമക്കരയിലെ അഡ്വ. രാമന്‍പിള്ളയുടെ വസതിയിലേക്ക്. കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചശേഷം അഭിഭാഷകന്റെ കൈ ചേര്‍ത്തുപിടിച്ച് നന്ദി അറിയിച്ചു.
ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടില്‍ എത്തുമ്പോഴേക്കും പത്മസരോവരത്തിനു മുന്നില്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. അവരെ അഭിവാദ്യം ചെയ്തു ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ വനിതകള്‍ കൈ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തിയ മകള്‍ മഹാലക്ഷ്മിയെ എടുത്തുയര്‍ത്തി ഉമ്മ നല്കി. കാവ്യയും ദിലീപിനെ വാരിപ്പുണര്‍ന്നു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.